Thursday, May 14, 2015

ആടുജീവിതം - ബെന്യാമിൻ

വായിക്കണമെന്ന്   ഒരുപാട് നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു പുസ്തകമാണ് ആടുജീവിതം. കേട്ടും വായിച്ചും ഒരുപാട് കാര്യങ്ങൾ ആടുജീവിതത്തെ പറ്റി അറിഞ്ഞിരുന്നു. അങ്ങനെ ഇരിക്കെയാണ് ഇടയ്ക്ക് വീട്ടിൽ പോയപ്പോൾ ആടുജീവിതം ബുക്ക്‌ ഷെൽഫിൽ ഇരിക്കുന്നത് കണ്ടത്. അമ്മയും അനിയത്തിയും നല്ല വായനാശീലം ഉള്ളവർ ആയതു കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല. ഉടനെ തന്നെ പുസ്തകം കൈക്കലാക്കി. ആദ്യ വായനയ്ക്ക് ഒരു ദിവസമേ എടുത്തുള്ളൂ. ആക്രാന്തം പിടിച്ചവൻ ചക്ക കൂട്ടാൻ കണ്ടപോലെ എന്നൊക്കെ പറയാം. എല്ലാം മനസ്സിലാക്കി അല്ല ആദ്യ വായന നടത്തിയത്... പക്ഷെ ആദ്യ വായനയിൽ തന്നെ എന്നെ ആകെ പിടിച്ചുലച്ച ഒരു പുസ്തകം ആയിരുന്നു ആടുജീവിതം .  നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകളാണ് എന്ന പുസ്തകത്തിന്റെ തലക്കെട്ട്‌ നൂറു ശതമാനം സത്യമാണ് ഈ പുസ്തകത്തിന്റെ കാര്യത്തിൽ.

പുസ്തകം 8: ഒരു ദേശത്തിന്റെ കഥ



മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത നോവലാണ്‌ "ഒരു ദേശത്തിന്റെ കഥ". സഞ്ചാര സാഹിത്യകാരനായ S K പൊറ്റക്കാടിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് പറയാവുന്ന നോവലാണ്‌ ഒരു ദേശത്തിന്റെ കഥ. വളരെ ചെറുപ്പത്തില്‍ സ്കൂള്‍ കാലത്ത് ഒരിക്കല്‍ വായിച്ച ഈ നോവല്‍ വീണ്ടും ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയത് അടുത്ത കാലത്താണ്. കുട്ടിക്കാലത്ത് വായിച്ചപ്പോള്‍ നോവലിന്റെ ആഴവും അത് പ്രവാസിയായ ഒരു മലയാളിയില്‍ ഉണ്ടാകാവുന്ന സ്വാധീനവും ഒന്നും തന്നെ വ്യക്തമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ പലയിടങ്ങളിലും ചെറു ചിരിയും, മറ്റിടങ്ങളില്‍ നഷ്ട ബോധവും, ഒടുക്കം മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങലും അനുഭവപ്പെട്ടു.

കഴിഞ്ഞ ഏതാനം ദശകങ്ങളില്‍ ജനിച്ച മലയാളിക്ക് മനസ്സിനോട് അടുത്ത് നില്‍ക്കുന്ന നായകന്മാരാണ് ശ്രീധരനും, ദാസനും. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായിച്ചപ്പോള്‍ ദാസനോട് പ്രണയം തോന്നാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടാകില്ല. എന്നാല്‍ ഒരു ദേശത്തിന്റെ കഥയിലെ ശ്രീധരനോട് പ്രണയമല്ല, മറിച്ച് ഒരു തരം ഏകതാ ബോധമാണ് ഉണ്ടാകുന്നത്. അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. ഈ ഏകതാ ബോധമായിരിക്കണം ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ ഇത്രയും ഹൃദ്യമാക്കി തീര്‍ത്തത്. 

ശ്രീധരന്റെ കഥ എന്നതിലുപരിയായി അതിരാണിപ്പാടത്തെ നൂറുകണക്കിന് ആള്‍ക്കാരുടെ ജീവിത കഥകൂടിയാണീ നോവല്‍. മലബാറിന്റെ ഹൃദയത്തില്‍ മായാത്ത മുറിവുകള്‍ ഉണ്ടാക്കിയ മാപ്പിള ലഹളയെക്കുറിച്ചും, സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുമെല്ലാം ഈ നോവലില്‍ പരാമര്‍ശമുണ്ട്. ആ വകയില്‍ ഇതൊരു ചരിത്ര നോവല്‍ ആണെന്ന് പറയാം. നോവലിനെ മനോഹരമാക്കുന്നത് അതിലെ ജീവന്‍ തുളുമ്പുന്ന കഥാപാത്രങ്ങളാണ്. സത്യസന്ധനായ കൃഷ്ണന്‍ മാസ്ടരും, ബസ്രയായും, പെയിന്ററായും, ഗാന്ധിയനായും മാറുന്ന തരികിടയായ കുഞ്ഞപ്പുവും, ഒരിക്കല്‍ ചെയ്ത തെറ്റിന് ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഗോപാലേട്ടനും, പല തലമുറകള്‍ സമ്പാദിച്ച സ്വത്ത് മുഴുവന്‍ ഒരു ആയുസ്സില്‍ മുടിച്ച കുഞ്ഞി കേളു മേലാനും, ആശാരി മാധവനും.. അങ്ങനെ എത്രയെത്രെ കഥാപാത്രങ്ങള്‍. 

ഹാസ്യമാണ് നോവലിന്റെ സ്ഥായീ ഭാവം. സപ്പര്‍ സര്‍ക്കീട്ട് സെറ്റിന്റെ ലീലാ വിലാസങ്ങള്‍ ആരെയും ചിരിപ്പിക്കും. അതോടൊപ്പം തന്നെ, ഇത്ര സംഭവ ബഹുലമായ ഒരു യുവത്വം ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുകയും ചെയ്യും. ജനിച്ച ഗ്രാമത്തില്‍ നിന്ന് പഠനത്തിനായും, ജോലിക്കായും പറിച്ചു നടപ്പെടുന്ന, എന്റെ തലമുറയ്ക്ക് ഈ നോവല്‍ കടുത്ത നഷ്ടബോധം സമ്മാനിക്കും. എങ്കിലും, ഈ നോവല്‍ വായിച്ചു കൊണ്ടിരുന്ന സമയത്തെങ്കിലും, എനിക്ക് ചുറ്റും ഒരു സമാന്തര ലോകം സൃഷ്ടിക്കപെട്ടു. കുഞ്ഞപ്പുവും, മാധവനും, ശ്രീധരനും എല്ലാം എനിക്ക് പരിചയക്കാരായി. സത്യത്തില്‍ അത് തന്നെയാണ് ഈ നോവലിനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്.

വായിക്കാന്‍ എടുത്ത സമയം: 1 ആഴ്ച

Monday, April 6, 2015

പുസ്തകം 2 - 1984 George Orwell

സിനിമകളിൽ വർദ്ധിച്ചു വരുന്ന വയലൻസ്, കൊല്ലും കൊലയും ആസ്വദിക്കുകയും, അതിനെ ക്ലാസ്സിക്‌ ആയി വാഴ്ത്തുകയും ചെയ്യുന്ന പ്രവണത.speak write , novel writing machines എന്നിവ മനുഷ്യ സർഗാത്മകതയെ ഇല്ലായ്മ  ചെയ്യാനുള്ള മാർഗങ്ങൾ ആയിരുന്നു,
moral policing through the anti-sex league and constant brainwahing through the hate sessions.
Thought Crime - ഗവണ്മെന്റിനെതിരെ  ചിന്തിക്കുന്നത് പോലും ഒരു കുറ്റമാണ്. ചിന്തകൾ കൊണ്ട് ഗവണ്മെന്റിനു എതിരായവരെ പിടികൂടി പീഡിപ്പിക്കുന്ന വിഭാഗമാണ്‌ "Thought Police" എന്നറിയപ്പെടുന്നത്.Thought Police നോടുള്ള  ഭയമാണ് പലരെയും നിയന്ത്രിക്കുന്ന പ്രധാന ഘടകം.  വിചാരണയോ അറസ്റ്റ് രേഖപ്പെടുത്തലോ ഇല്ലാതെയാണ് ആളുകള് അപ്രത്യക്ഷരായിരുന്നതു. "Vaporised" എന്നാണ് അവരെ വിളിക്കുന്നത്‌.

പുസ്തകം 7: മാല്‍ഗുഡിയിലെ കടുവ


മാല്‍ഗുഡി കഥകളിലൂടെ പ്രശസ്തനായ ആര്‍ കെ നാരായണന്‍ എഴുതിയ “A Tiger For Malgudi” എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് മാല്‍ഗുഡിയിലെ കടുവ. കുട്ടിക്കാലത്ത് സ്വാമിയും കൂട്ടുകാരും വായിച്ചു രസിച്ച ഓര്‍മ്മകള്‍ മാല്‍ഗുഡിയിലെ കടുവ വായിച്ചപ്പോള്‍ തിരിച്ചു വന്നു. കുട്ടികള്‍ളുടെ എഴുത്തുകാരനാണെങ്കിലും ഏതു പ്രായക്കാര്‍ക്കും വായിച്ച് രസിക്കാവുന്ന ആഖ്യാന ശൈലിയാണ് ആര്‍ കെ നാരായണന്റെത്. ഡി സി ബുക്സ് പുറത്തിറക്കിയ വിവര്‍ത്തനം തയാറാക്കിയിരിക്കുന്നത് പി.പ്രകാശ് ആണ്. 

ഈ നോവലില്‍ കടുവയാണ് തന്റെ കഥ പറയുന്നത്. വനത്തില്‍ അലഞ്ഞു നടന്നിരുന്ന കടുവ മറ്റൊരു പെണ്‍ കടുവയുമായി പ്രണയത്തിലാകുന്നു. അവര്‍ കുഞ്ഞുങ്ങളുമായി ജീവിക്കുമ്പോള്‍, വേട്ടക്കാര്‍ കഥാനായകന്‍റെ ഭാര്യയേയും മക്കളെയും വേട്ടയാടി കൊല്ലുന്നു. പ്രതികാരദാഹിയായ നമ്മുടെ കടുവ, ഗ്രാമത്തിലേയ്ക്ക് കടന്നു പശുക്കളെയും മറ്റും കൊന്നൊടുക്കി ഗ്രാമീണരെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിരത്തുന്നു. അവിടെ നിന്നും, “ക്യാപ്റ്റന്‍” എന്ന് വിളിക്കപ്പെടുന്ന ഒരു പരിശീലകന്‍ നമ്മുടെ കടുവയെ പിടികൂടി സര്‍ക്കസില്‍ എത്തിക്കുന്നു. അവിടെ വച്ച് നമ്മുടെ കടുവയ്ക്കു വളരെ വലിയ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു. പട്ടിണിയും ചാട്ടവാറടിയും മുതല്‍ ഇലക്ട്രിക്‌ ഷോക്ക് വരെ ശിക്ഷാ നടപടികളില്‍ പെട്ടിരുന്നു. അത് വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും. മനുഷ്യന്റെ നേരം പോക്കിനായി, എത്ര ക്രൂരമായാണ് സര്‍ക്കസ് മൃഗങ്ങള്‍ ശിക്ഷിക്കപ്പെടുന്നത്! 

പൊതുവേ ശാന്ത സ്വഭാവിയാണെങ്കിലും പീഡനം സഹിക്ക വയ്യാതെ നമ്മുടെ കടുവയ്ക്ക് ക്യാപ്റ്റനെ കൊല്ലേണ്ടി വരുന്നു. അവിടെ നിന്നും രക്ഷപെട്ടു ഓടുന്ന കടുവയ്ക്കു മുന്നില്‍ ഒരു രക്ഷകന്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട് കടുവയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അത്ഭുതാവഹമായ മാറ്റങ്ങളാണ് കഥയുടെ ഇതിവൃത്തം. 

ഈ നോവലില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഒഴുകി പോകുന്ന, തട്ടും തടവുമില്ലാത്ത ഭാഷയാണ്‌. ആര്‍ കെ നാരായണനെ പോലെയുള്ള ഒരു ജീനിയസ്സിന്റെ പുസ്തകത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒന്നാണത്. എല്ലാ സന്ദര്‍ഭങ്ങളിലും നര്‍മത്തിന്റെ മേമ്പൊടി ചേര്‍ക്കാന്‍ അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ചങ്കില്‍ കൊള്ളുന്ന കാര്യങ്ങള്‍ പോലും, ഫലിതം ചേര്‍ത്താണ് നോവലില്‍ വിവരിച്ചിരിക്കുന്നത്. സര്‍ക്കസ് കൂടാരത്തിലെ ക്രൂരമായ ശിക്ഷാ നടപടികള്‍ കൊച്ചു കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റിയതല്ലെന്ന് എനിക്ക് തോന്നി. എന്നാല്‍ കൌമാരത്തിലെയ്ക്കു കടക്കുന്ന കുട്ടികളില്‍ സഹാനുഭൂതിയും സഹ ജീവികളോടു സ്നേഹവും കാണിക്കേണ്ടത്തിന്റെ ആവശ്യകത ഈ പുസ്തകം ഊട്ടിയുറപ്പിക്കും എന്ന് തീര്‍ച്ച.

പുസ്തകം വായിക്കനെടുത്ത സമയം : 4 ദിവസം

Friday, April 25, 2014

പുസ്തകം 6 : To Kill A Mockingbird - Harper Lee

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് പുസ്തകങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ നിൽക്കുന്ന പുസ്തകമാണ് Harper Lee എഴുതിയ "To Kill A Mockingbird". ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ എൻറെ  മനസ്സിൽ തങ്ങി നിന്ന ഒരു പ്രധാന ചിന്ത, Atticus Finch - നെ പോലെ ഒരാളെ ജീവിതത്തിൽ പരിചയപ്പെടാൻ ആയിരുന്നെങ്കിൽ എന്നാണ്. അത്രയും ശക്തമായ സ്വാധീനമാണ്,  ഈ നോവലിലെ നായക കഥാപാത്രമായ Atticus വായനക്കാരുടെ മനസ്സിൽ ചെലുത്തുന്നത്. അമേരിക്കയിൽ വർണ്ണ വിവേചനം കോടി കുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് നായകനായ Atticus finch ജീവിക്കുന്നത്. മേരി കോംബ് എന്ന കൊച്ചു ഗ്രാമത്തിൽ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ് അദ്ദേഹം. Atticus നു രണ്ടു മക്കളാണുള്ളത്, "Scout" എന്ന് വിളിക്കപ്പെടുന്ന "Jean Louis", "Jem" എന്ന് വിളിക്കപ്പെടുന്ന "Jeremy finch".

താൻ സത്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ഇത്ര ശക്തമായി, അതെ സമയം പ്രഹസനങ്ങൾ കൂടാതെ നില കൊള്ളുന്ന ഒരു കഥാപാത്രത്തെ,  മറ്റൊരു നോവലിലും ഞാൻ കണ്ടിട്ടില്ല.അത് തന്നെയാണ് ഈ നോവൽ എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കാൻ പ്രധാന കാരണം.

വളരെ രസകരമായ ഒരു ആഖ്യാന ശൈലിയാണ് ഈ നോവലിന്റേത്.കഥ നടക്കുമ്പോൾ 8 വയസ്സ് മാത്രം പ്രായമുള്ള, Scout (Atticus Finch ന്റെ മകൾ) ആണ് കഥ പറയുന്നത്. നോവലിന്റെ ആദ്യ ഭാഗത്ത് കുട്ടിത്തത്തിന്റെ നിഷ്കളങ്കതയും കളികളുമായി, ഒരു Fairy World ൽ ജീവിക്കുന്ന സ്കൌട്ട്, പതിയെ പതിയെ തന്റെ ചുറ്റുമുള്ള യാഥാർത്യങ്ങളെ അടുത്തറിയുകയാണ്. പലതും അവൾക്കു മനസ്സിലാകുന്നില്ല, പലതു അവളെ അമ്പരപ്പിക്കുന്നു.  കെട്ടിച്ചമക്കപ്പെട്ട(?) ഒരു ബലാത്സംഗ കേസിൽ അറസ്റ്റിൽ ആകുന്ന ഒരു കറുത്ത വർഗക്കാരന്റെ ഭാഗം വാദിക്കാനുള്ള ചുമതല Atticus നു വന്നു ചേരുന്നു.സമൂഹവും, എന്തിനു സ്വന്തം സഹോദരങ്ങൾ പോലും എതിർത്തിട്ടും, അദ്ദേഹം കേസുമായി മുന്നോട്ടു പോകുകയാണ്. നീതി എന്തോ അത് നടക്കും എന്നെ ഉത്തമ വിശ്വാസത്തിൽ. ഒരിക്കൽ പോലും അദ്ദേഹം ചഞ്ചലചിത്തൻ ആകുന്നില്ല. ഇത്ര ഗൗരവമുള്ള ഒരു വിഷയം, ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് പറയുക, അതും കഥയുടെ അന്തസത്തയോ, വ്യക്തതയോ, സ്വാഭാവികതയോ നഷ്ടപ്പെടാതെ തന്നെ. ഈ നോവലിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു വസ്തുതയാണത്.

ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്ന്, സമൂഹത്തിലെ അസമത്വങ്ങളുടെയും, അനീതികളുടെയും, പൊള്ളുന്ന യാഥാർത്യങ്ങളിലെയ്ക്കു രണ്ടു കുട്ടികളുടെ യാത്രയാണ് ഈ നോവലെന്നു പറയാം. ആ യാത്രയിൽ അവർക്ക് തുണയായി ഉള്ളത് Atticus Finch എന്ന നീതിമാനും,സ്നേഹസമ്പന്നനുമായ പിതാവാണ്. സമൂഹത്തിലെ തിന്മകൾ, ഒരിക്കലും തന്റെ മക്കളുടെ മനസ്സ് മടുപ്പിക്കരുതെന്ന
ലക്‌ഷ്യം ആ പിതാവിനുണ്ട്. നന്മയുടെ അംശങ്ങൾ ഈ ലോകത്ത് നിലനില്ക്കുന്നു എന്ന് അവർക്ക് കാണിച്ചു കൊടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. അത് തെളിയിക്കുന്ന പലരെയും അവർ കണ്ടു മുട്ടുകയും ചെയ്യുന്നു.   വളരെ ഗൌരവമേറിയ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ തന്നെ, ഒരു light mood നിലനിർത്താൻ ഈ നോവലിന് ആകുന്നുണ്ട്. ഒരു കുട്ടി കഥ പറയുമ്പോൾ കിട്ടുന്ന ഒരു freshness ആകണം അതിനു കാരണം.

 American Film Institute ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് Atticus  Finch നെയാണ്. (ഇവിടെ വായിക്കാം)  
ഈ നോവൽ  വായിച്ചു കഴിഞ്ഞപ്പോൾ  അത് വളരെ കൃത്യമായ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നെന്നു എനിക്ക് തോന്നുന്നു. മറ്റൊന്നിനും വേണ്ടി അല്ലെങ്കിലും, Atticus Finch എന്ന വ്യക്തിത്വത്തെ പരിചയപ്പെടാൻ വേണ്ടി മാത്രമെങ്കിലും എല്ലാവരും ഈ നോവൽ വായിച്ചിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരാളെ പരിചയപ്പെടാൻ ഒരിക്കലും കഴിഞ്ഞില്ലെന്നു വരാം!

ഇഷ്ടപ്പെട്ട ഉദ്ധരണി: "The one thing that doesn't abide by majority rule is a person's conscience - Atticus Finch"


Sunday, March 16, 2014

പുസ്തകം 5 : Great Expectations - ചാൾസ് ഡിക്കെൻസ്

ചില സമയങ്ങളിൽ,നമുക്ക് വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിൽ താത്പര്യം നഷ്ടപ്പെടുകയും, വായന പകുതിയിൽ വച്ചു മുറിഞ്ഞു പോകുകയും ചെയ്യാറുണ്ട്. ആഴ്ചകൾക്കോ മാസങ്ങൾക്കോ  ശേഷം വീണ്ടും ആ പുസ്തകം വായിക്കാൻ ഇട വരുമ്പോൾ, കഴിഞ്ഞ തവണ ഈ പുസ്തകം മാറ്റി വച്ചത് എന്തിനാണെന്ന് ഒരു എത്തും പിടിയും കിട്ടില്ല. ചാൾസ് ഡിക്കെൻസിന്റെ "Great Expectations" അത്തരത്തിൽ ഒരു പുസ്തകമാണ്. ആദ്യ വായനയിൽ  ഒന്നോ രണ്ടോ അദ്ധ്യായം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് വളരെ വിരസത അനുഭവപ്പെട്ടു. പിന്നീട് കുറെ ദിവസങ്ങൾക്കു  ശേഷം വീണ്ടും വായിക്കാൻ ഒരു ശ്രമം നടത്തി നോക്കി. ആ ശ്രമം വിജയിച്ചു എന്ന് മാത്രമല്ല വളരെ നല്ലൊരു വായനാ അനുഭവം  സമ്മാനിക്കാനും ഈ പുസ്തകത്തിനു സാധിച്ചു. വായിക്കാതെ വിട്ടിരുന്നെങ്കിൽ നഷ്ടമാകുമായിരുന്ന ഒരു പുസ്തകമാണ്  "Great Expectations".

ഇനി പുസ്തകത്തിന്റെ സംഗ്രഹത്തിലേയ്ക്കു കടക്കാം.
great expectations ലെ കഥാനായകൻ  "പിപ്പ്" എന്ന് വിളിക്കപ്പെടുന്ന "ഫിലിപ്പ്" ആണ്. പിപ്പിന്റെ ബാല്യം മുതൽ യൗവനത്തിന്റെ അവസാന ഘട്ടം വരെയുള്ള കഥയാണ് great expectations. ഇത്തരത്തിൽ ബാല്യം മുതല്ക്കുള്ള കഥാ നായകൻറെ ജീവിത കഥ പറയുന്ന നോവലുകളെ  bildungsroman(ജർമൻ വാക്ക് ) അല്ലെങ്കിൽ  coming-of-age story എന്നാണ് വിളിക്കുന്നത്.

ഈ നോവൽ ആരംഭിക്കുമ്പോൾ പിപ്പ് ഒരു ചെറിയ കുട്ടിയാണ്. ശൈശവത്തിൽ തന്നെ മാതാ പിതാക്കളെ നഷ്ടപ്പെട്ട പിപ്പിനെ സംരക്ഷിക്കുന്നത് ക്ഷിപ്രകോപിയായ മൂത്ത സഹോദരിയും  അവരുടെ ഭർത്താവ് Joe Gargery യും ആണ്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും കുലീനനും വാത്സല്യനിധിയുമാണ് ജോ. നോവലിന്റെ ആദ്യ  കുറച്ച് ഭാഗത്ത്  കാര്യമായ സംഭവ വികാസങ്ങൾ ഒന്നുമില്ലാതെ പുരോഗമിക്കുന്ന പിപ്പിന്റെ ജീവിതം പൊടുന്നനെ സംഭവ ബഹുലമാകുന്നു. തന്റെ ഗ്രാമത്തിന്റെ അതിർത്തി പ്രദേശത്തെ ആളൊഴിഞ്ഞ ചതുപ്പിൽ വച്ചു, ജയിൽ ചാടിയ ഒരു കുറ്റവാളിയെ പിപ്പ് കണ്ടു മുട്ടുന്നു. ആ കുറ്റവാളിയുടെ ഭീഷണിയ്ക്കു വഴങ്ങി പിപ്പ് അയാൾക്ക്‌ ഭക്ഷണവും, വിലങ്ങു  മുറിച്ചു മാറ്റാനുള്ള ആയുധവും എത്തിച്ചു കൊടുക്കുന്നു. പോലീസ് പിന്നീടു ആ കുറ്റവാളിയെ  അറസ്റ്റ് ചെയ്യുന്നു. താനാണ് കുറ്റവാളിയെ പോലീസിനു കാണിച്ചു കൊടുത്തതെന്ന് അയാള് കരുതുമെന്നും, പ്രതികാരം ചെയ്യാൻ അയാള് തിരിച്ചു വരുമെന്നും  പിപ്പ് ഭയപ്പെടുന്നെങ്കിലും അങ്ങനെ ഒന്നും സംഭവിക്കുന്നില്ല. ഈ സംഭവം കൊച്ചു പിപ്പ് വളരെ പെട്ടെന്ന് തന്നെ മറക്കുന്നു (കൂടെ വായനക്കാരും! ). പിപ്പിന്റെ ജീവിതം പണ്ടത്തെ പോലെ ശാന്തമായി ഒഴുകി തുടങ്ങുന്നു.പിപ്പിന്റെ ജീവിതത്തിലെ അടുത്ത വഴിത്തിരിവ് സംഭവിക്കുന്നത്, മിസ്സ്‌ ഹവീഷാം(Miss Havisham) എന്ന ധനികയായ വൃദ്ധ തന്റെ മാളികയിലേക്ക്‌ പിപ്പിനെ  കൊണ്ട് വരുമ്പോഴാണ്. ബാഹ്യ ലോകത്ത് നിന്ന് അകന്നു, ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയാണ് ഹവിഷാം. തന്റെ വളർത്തു മകളായ എസ്റ്റെല്ലയും പിപ്പും ചീട്ടു കളിക്കുന്നത് കണ്ടിരിക്കുന്നതാണ് ഹവിൻഷാമിന്റെ ഒരു  വിനോദം.തന്റെ സമപ്രായയാണ് എസ്റ്റെല്ലയെങ്കിലും, അവളും താനും തമ്മിൽ വളരെയേറെ അന്തരമുണ്ടെന്നു പിപ്പിനു ബോധ്യപ്പെടുന്നു. ധനവാനും പാവപ്പെട്ടവനും തമ്മിലുള്ള വ്യത്യാസം. താൻ വളരെ താഴെക്കിടയിൽ ഉള്ളവനാണെന്ന് പിപ്പിനു ആദ്യമായി മനസ്സിലാകുന്നു. ധനത്തിനും, മഹത്വത്തിനും വേണ്ടിയുള്ള പിപ്പിന്റെ അടങ്ങാത്ത ത്വര അവൻ അറിയാതെ തന്നെ അവിടെ ആരംഭിക്കുന്നു."ഗ്രേറ്റ്‌ എക്സ്പെറ്റേഷൻസ്(മഹത്തായ പ്രതീക്ഷകൾ)"  എന്ന നോവലിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ.പിന്നീട് പല തവണ പിപ്പ് ഹവിൻഷാമിന്റെ മാളികയിൽ പോകുന്നു.ക്രമേണ എസ്റ്റല്ലയോട് അവനു പ്രണയം തോന്നുന്നു.എസ്റ്റല്ല ആകട്ടെ കഴിയുന്ന സന്ദർഭങ്ങളിലെല്ലാം പിപ്പിനെയും അവന്റെ ദാരിദ്ര്യത്തെയും പരിഹസിക്കാനാണ് ശ്രമിക്കുന്നത്.

മിസ്സ്‌ ഹവിൻഷാമിന്റെ വീട്ടിലെ സന്ദർശനങ്ങൾ അവസാനിപ്പിച്ച്,  പിപ്പ് തന്റെ സഹോദരീ ഭർത്താവായ ജോയുടെ കൂടെ കൊല്ലപ്പണി പഠിക്കാൻ കൂടുന്നു. പക്ഷെ,  തന്റെ സാഹച്യങ്ങളോടും തന്റെ ഇടയിൽ ജീവിക്കുന്നവരോടും പിപ്പിനു പുഛം തോന്നുന്നു. ഈ അവസ്ഥയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങുമ്പോഴാണ് അടുത്ത വഴിത്തിരിവുണ്ടാകുന്നത്.പിപ്പിനെ അജ്ഞാതനായ ഒരു ധനികൻ ദത്തെടുത്തു പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന വാർത്തയുമായി, ജാഗ്ഗേർസ്സ് എന്ന വക്കീൽ ജോയെ സമീപിക്കുന്നു.താൻ ആരാണെന്ന് പിപ്പ് അറിയരുതെന്ന് ദത്തെടുക്കുന്നയാൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വക്കീൽ പറയുന്നു.തന്റെ സാഹചര്യങ്ങളിൽ നിന്ന് ഏത് വിധേനയും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന പിപ്പ് തന്റെ രക്ഷിതാവ് എന്ത് കൊണ്ട് അജ്ഞാതനായി ഇരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കുന്നില്ല. (ഹവിഷാം അല്ലാതെ മറ്റാരും ആയിരിക്കില്ല അതെന്ന തികഞ്ഞ ബോധ്യം പിപ്പിനുള്ളത് കൊണ്ടാകാം അത്) തന്റെ ഗ്രാമത്തെയും ദരിദ്രരായ ബന്ധുക്കളെയും ഉപേക്ഷിച്ച് പിപ്പ് ലണ്ടൻ നഗരത്തിലേക്ക് വലിയ പ്രതീക്ഷകളുമായി കുടിയേറുന്നു.എന്നാൽ പിപ്പിന്റെ വലിയ പ്രതീഷകളെ എല്ലാം തകിടം മറിക്കുന്ന സംഭവങ്ങളാണ് അവന്റെ ലണ്ടൻ ജീവിതത്തിൽ സംഭവിക്കുന്നത്. തന്റെ അജ്ഞാതനായ രക്ഷകർത്താവിനെ കുറിച്ച്, തന്നെ ദത്തെടുക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച്, എസ്റ്റല്ലെയെക്കുറിച്ച് എന്ന് വേണ്ട തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാ മഹത്തായ പ്രതീക്ഷകളും മാറി മറിയുന്നത് പിപ്പിനു കാണേണ്ടി വരുന്നു. അവയെ പിപ്പ് എങ്ങനെ നേരിടുന്നു എന്നതാണ് നോവലിന്റെ തുടർന്നുള്ള സംഗ്രഹം.

വായനാ അനുഭവം : ആദ്യ ഭാഗം അല്പം വിരസമായി നീങ്ങുമെങ്കിലും, പിന്നീട് വായനക്കാരെ മുൾമുനയിൽ നിർത്തുന്ന ആഘ്യാനമാണ് ഈ നോവലിന്റെ പ്രത്യേകതയായി എനിക്ക് തോന്നിയത്. പിപ്പ് നമ്മുടെ കൂടെ ജീവിക്കുന്നത് പോലെ ഒരു തോന്നൽ. പ്രണയവും, ദാരിദ്ര്യവും, പ്രതീക്ഷകളും ഒരാളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും, അതിനിടയിലും സ്വന്തം സത്വവും മനസാക്ഷിയും അനുസരിച്ച് ജീവിക്കുന്ന മനുഷ്യരും ആണ് ഈ നോവലിന്റെ ഹൈലൈറ്റ്. മിസ്സ്‌ ഹവിഷാമിന്റെ ദുരൂഹമായ ഭൂതകാലത്തെ കുറിച്ചു വായിക്കുമ്പോൾ, ദുരന്തങ്ങൾ മനുഷ്യ മനസ്സിൽ ഉളവാക്കുന്ന സ്വാധീനം എത്ര വലുതാണെന്ന് തോന്നി.

ഏറ്റവും ഇഷ്ടപ്പെട്ട ഉദ്ധരണി: "Ask no questions, and you'll be told no lies"

Sunday, March 9, 2014

പുസ്തകം 4 - അന്ന കരനീന - ലിയോ ടോൾസ്റ്റോയി

വിദേശ ഭാഷാ പുസ്തകങ്ങളെ കുറിച്ചു ആദ്യമായി  കേട്ട് തുടങ്ങിയ കാലം മുതൽ വായിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു പുസ്തകമാണ്  ലിയോ ടോൾസ്റ്റോയിയുടെ അന്ന കരനീന. റഷ്യൻ പശ്ചാത്തലത്തിൽ, പ്രണയവും, രാഷ്ട്രീയവും, കുടുംബവും മുഖ്യവിഷയമാക്കുന്ന നോവലാണ്‌ അന്ന കരനീന. നോവലിന്റെ ആദ്യ വരി തന്നെ വളരെ ശ്രദ്ധേയമാണ്.

 " Happy families are all alike; every unhappy family is unhappy in its own way." - വളരെയധികം ഉദ്ധരിക്കപ്പെടുന്ന വരികളാണിവ. കഥാ നായികയായ അന്നയുടെ(Anna Arkadyevna Karenina) സഹോദരനായ "സ്റ്റീവ"(Prince Stepan "Stiva" Arkadyevich Oblonsky) യുടെ തകരാൻ തുടങ്ങുന്ന കുടുംബജീവിതം വിവരിച്ചു കൊണ്ടാണ് ഈ നോവൽ തുടങ്ങുന്നത്. തുടർന്ന്, നോവൽ കഥാ നായികയായ അന്നയിലേയ്ക്കും അവരുടെ കുടുംബ ജീവിതത്തിലേയ്ക്കും തിരിയുന്നു. അസംതൃപ്തമായ കുടുംബ ജീവിതം നയിക്കുന്ന കുലീനയായ ഒരു റഷ്യൻ യുവതിയാണ് അന്ന. അന്നയുടെ ഭർത്താവ് കരനീൻ(Count Alexei Alexandrovich Karenin) റഷ്യൻ രാഷ്ട്രീയ രംഗത്തെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. തന്നെക്കാൾ ഇരുപതു വയസ്സോളം മൂത്ത ഭർത്താവിൽ പ്രണയം കണ്ടെത്താൻ അന്നയ്ക്കു സാധിക്കുന്നില്ല. ഈ അവസരത്തിലാണ് റോന്സ്കി(Count Alexei Kirillovich Vronsky) എന്ന പട്ടാള ഉദ്യോഗസ്ഥൻ അന്നയിൽ അനുരക്തനാകുന്നത്. റോന്സ്കി പ്രണയം തുറന്നു പറയുമ്പോൾ വല്ലാത്തൊരു ധർമ സങ്കടത്തിൽ അകപ്പെടുകയാണ് അന്ന.

അന്നയുടെയും റോന്സ്കിയുടെയും കഥയ്ക്ക്‌ സമാന്തരമായി പോകുന്ന മറ്റൊരു കഥയും ഈ നോവലിൽ വിവരിക്കുന്നു. അത് ലെനിൻ(Konstantin "Kostya" Dmitrievich Levin) എന്ന ധനവാനായ കർഷകന്റെയും അയാള് സ്നേഹിക്കുന്ന കിറ്റി(Princess Ekaterina "Kitty" Alexandrovna Shcherbatskaya) യുടെയും കഥയാണ്. അന്നയുടെ കഥയ്ക്ക്‌ ഒരു കോണ്‍ട്രാസ്റ്റ് എന്ന നിലയിലാണ് ലെനിന്റെയും കിറ്റിയുടെയും കഥ പുരോഗമിക്കുന്നത്.അന്ന റോന്സ്കിയിൽ അനുരുക്തയാണെങ്കിലും, താൻ ഒരു ഭാര്യയും അമ്മയുമാണെന്ന സത്യം അയാളിൽ നിന്ന് അകന്നു നിൽക്കാൻ അന്നയെ ആദ്യം പ്രേരിപ്പിക്കുന്നു. അന്നയെ  കൂടാതെ ഒരു ജീവിതം സാധ്യമല്ലെന്ന നിലപാടിൽ നിന്ന് റോന്സ്കിയും  അല്പം പോലും പുറകോട്ടു പോകുന്നില്ല. സമൂഹവും കുടുംബവും സൃഷ്ടിച്ച മതില്ക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാൻ അന്ന പരമാവധി ശ്രമിക്കുന്നെങ്കിലും ഒടുവിൽ അനിവാര്യമായ ഒരു ദുരന്തം എന്ന പോലെ, പ്രണയം അവളെ വിഴുങ്ങുകയാണ്. തന്റെ കുടുംബത്തെ ഉപേക്ഷിക്കാൻ അതവളെ പ്രേരിപ്പിക്കുന്നു. ആ പ്രണയം അവൾക്കു സമ്മാനിക്കുന്നത് ദുരന്തങ്ങൾ മാത്രമായിരുന്നു. അതിനു കാരണക്കാരൻ പക്ഷെ റോന്സ്കി ആയിരുന്നില്ല താനും. അന്നയുടെ പ്രത്യക്ഷത്തിൽ തകർന്നടിഞ്ഞ കുടുംബ ജീവിതം , ലെനിന്റെയും കിറ്റിയുടെയും സ്വർഗ്ഗ സമാനമായ കുടുംബ ജീവിതവുമായി തട്ടിച്ചു നോക്കാൻ വായനക്കാരന ഓരോ നിമിഷവും പ്രേരിപ്പിക്കപ്പെടുന്നു. അന്ന ചെയ്തത് ശരിയോ തെറ്റോ എന്നൊരു തീരുമാനം എടുക്കാൻ അവസാന നിമിഷം വരെ എനിക്ക് സാധിച്ചില്ല. ഓരോരുത്തരുടെയും കാഴ്ച്ചപ്പാടിനനുസരിച്ച് ഈ തീരുമാനം മാറും എന്ന്  തോന്നുന്ന. സമ്പന്നനും മാന്യനുമായ, പ്രത്യക്ഷത്തിൽ യാതൊരു കുഴപ്പവുമില്ലാത്ത ഒരു ഭർത്താവിനെയും ഓമനയായ ഒരു മകനെയും ഉപേക്ഷിച്ചു, തന്റെ സുഖങ്ങൾക്ക്  പുറകെ പോകുന്ന അന്ന, സ്വാര്‍ത്ഥയാണെന്ന് ചിലർക്കെങ്കിലും തോന്നിയാൽ അതിശയിക്കാനില്ല. ഓരോരുത്തരും വളർന്ന സാഹചര്യം, സമൂഹം, മൂല്യങ്ങൾ എന്നിവയെ ഈ കഥ വായിക്കുമ്പോൾ വളരെയേറെ സ്വാധീനം ചെലുത്തും.കുടുംബത്തിന്റെ കെട്ടുറപ്പിനായി ത്യാഗങ്ങൾ സഹിക്കണമെന്ന സങ്കൽപം നിലനില്ക്കുന്ന നമ്മുടെ സമൂഹത്തിൽ അന്ന ചെയ്തത് ഒരു തെറ്റാണെന്ന് തോന്നിയേക്കാം, എനിക്കും ആദ്യം അങ്ങനെ തോന്നിയെങ്കിലും, ഭാര്യ അമ്മ എന്നതിനൊക്കെ അപ്പുറം, അവർ ഒരു മനുഷ്യ ജീവിയാണ് എന്ന് ചിന്തിക്കുമ്പോൾ, അവൾ ചെയ്തതിൽ കുറ്റം പറയാൻ സാധിക്കുകയുമില്ല.
വായനാ അനുഭവം: ഞാൻ വായിച്ചതു യഥാർത്ഥ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ആയതു കൊണ്ട്(Constance Clara  Garnett  ആണ് പരിഭാഷപ്പെടുത്തിയത്.) ഭാഷയെ പറ്റി അധികം പറയുന്നതിൽ അർത്ഥമില്ല. പക്ഷെ യഥാർത്ഥ കൃതിയുടെ മൂല്യം ഒട്ടും ചോരാതെ തന്നെയാണ് ഇംഗ്ലീഷ് പരിഭാഷ തയാറാക്കിയിരിക്കുന്നത് എന്ന് തോന്നി. എട്ടു ഭാഗങ്ങളുള്ള അതി ബൃഹത്തായ ഒരു നോവലാണിത്‌. പല സ്ഥലങ്ങളിലും, നോവൽ റഷ്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള നീണ്ട ചർച്ചകളായി പരിണമിക്കുന്നു.ചരിത്രവും രാഷ്ട്രീയവും താത്പര്യ വിഷയം അല്ലാത്ത എന്നെ പോലുള്ളവർക്ക്, ഈ ഭാഗങ്ങൾ വിരസമായി തോന്നിയേക്കാം. പല സ്ഥലങ്ങളിലും ഞാൻ മൂന്നോ നാലോ പേജുകൾ ഒന്നിച്ചു വിട്ടു കളഞ്ഞിട്ടുണ്ട്. ഞാൻ ആകെ ശ്രദ്ധിച്ചത് അന്നയുടെ ജീവിതത്തെയും അവളുടെ കഥയും മാത്രമായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും. പല സ്ഥലങ്ങളിലും വിവരണങ്ങൾ നീണ്ടു പോകുന്നതായും തോന്നി.(ഉദാഹരണത്തിന് ലെവിന്റെ കൃഷി പരീക്ഷണങ്ങളും മറ്റും) കഥയുടെ പരിണാമഗുപ്തി എങ്ങനെയാകും എന്നറിയാൻ അകാംഷയുള്ളവർക്ക് ഇത് അരോചകമായി തോന്നാൻ ഇടയുണ്ട്.

ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ, ലോക സാഹിത്യമാകുന്ന എവെരസ്ടിന്റെ ആദ്യ പടി ചവിട്ടി കടന്നത്‌ പോലെ എനിക്ക് തോന്നി. A sense of accomplishment.