Friday, March 10, 2017

പുസ്തകം 10 : ഏകാന്തതയുടെ നൂറു വർഷങ്ങൾ - ഗബ്രിയൽ ഗാർസിയ മാർകേസ്

പുസ്തകങ്ങൾ വായിക്കാൻ പല രീതികളുണ്ട്. ചില പുസ്തകങ്ങൾ പെട്ടെന്ന് വായിച്ചു  തീർക്കാം . വായിക്കുന്ന സമയത്ത് അവ നമ്മെ ചിന്തിപ്പിക്കുകയും, രസിപ്പിക്കുകയും ഒക്കെ ചെയ്യും. എന്നാൽ വായന കഴിയുന്നതോടെ ഉപബോധ മനസ്സിലിന്റെ മറവിയിൽ എവിടേക്കോ ആ കഥാപാത്രങ്ങൾ മുങ്ങിപ്പോകുന്നു, എന്നാൽ  ചില പുസ്തകങ്ങൾ നമ്മൾ വായിക്കുകയല്ല , മറിച്ച് ആ കഥയോടും കഥാപാത്രങ്ങളോടും ഒപ്പം ജീവിക്കുകയാണ്. ഇത്തരം പുസ്തകങ്ങൾ വായിക്കാൻ വളരെയേറെ സമയം വേണ്ടി വന്നേക്കാം. കുറച്ച് നേരത്തേക്കെങ്കിലും നമ്മൾ നമ്മുടെ ജീവിതത്തിൽ നിന്നും പുറത്തു കടന്നു ആ നോവലിലെ കഥാപാത്രങ്ങളിലേയ്ക്ക് പരകായ പ്രവേശം ചെയ്യുന്നു. അത്തരത്തിൽ ഒരു നോവലാണ് ഗബ്രിയൽ ഗാർസിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ. ഞാൻ ഇതിന്റെ ഇംഗ്ലീഷ് പതിപ്പായ One Hundred Years of Solitude ആണ് വായിച്ചത്.

 ഗാബോ എന്ന ഓമനപ്പേ രിൽ  ലോകത്തെ സാഹിത്യആസ്വാദകരാൽ ആരാധിക്കപ്പെടുന്ന മാർകേസിന്റെ ഏറ്റവും  മികച്ചതെന്ന് പൊതുവെ കരുതപ്പെടുന്ന  നോവലാണിത്. ആദ്യത്തെ പേജിൽ തന്നെ വായനക്കാരെ അടിമയാക്കുന്ന ആഖ്യാന ശൈലി. മോക്കണ്ടോ എന്ന ചെറു ഗ്രാമവും അവിടുത്തെ ആദിമ കുടിയേറ്റക്കാരും  അവരുടെ പിൻ തലമുറക്കാരുമാണ്  നോവലിന്റെ പ്രതിപാദ്യ വിഷയം. ബൂണ്ടിയ  കുടുംബത്തിലെ ഏഴ്  തലമുറകളുടെ കഥ ജോസ് ആർക്കേഡിയോ ബൂണ്ടിയയിൽ  ആരംഭിക്കുന്നു. സ്പെയിനിലെ റിയോഹച്ചയിൽ നിന്നും സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം പുതിയ വാസസ്ഥലം  തേടി ജോസ് ആർക്കേഡിയോ ബൂണ്ടിയയും ഭാര്യ ഉർസുല യാത്ര തുടങ്ങുന്നു കൂടെ  കുറച്ച് ഗ്രാമവാസികളും.

പുഴയുടെ തീരത്ത് മൊക്കണ്ടോ  എന്നൊരു ചെറു ഗ്രാമം സ്ഥാപിച്ച് അവിടെ വാസം തുടങ്ങുന്ന ബൂണ്ടിയയും മറ്റുള്ളവരും പുറം ലോകവുമായി കാര്യമായി ബന്ധമില്ലാതെയാണ്  ജീവിക്കുന്നത്.  ഇടയ്ക്കിടെ മോക്കണ്ടോയിൽ എത്തി കുറച്ച് നാൾ താവളമടിക്കുന്ന ജിപ്സികൾ മാത്രമാണ് ആദ്യകാലത്ത് പുറം ലോകവുമായി ഗ്രാമവാസികളെ ബന്ധിപ്പിക്കുന്ന കണ്ണികൾ. അതിൽ മെൽക്വിഡസ് എന്ന വൃദ്ധൻ  ബൂണ്ടിയയുടെ   അടുത്ത സുഹൃത്തായി മാറുന്നു. ബൂണ്ടിയക്ക്  മക്കളായ  ജോസ് ആർക്കാഡിയോ, ഔറേലിയാനോ, അമരാന്റ എന്നിവരും, വളർത്തു പുത്രിയായ റബേക്കയും ചേർന്നതാണ് രണ്ടാം തലമുറ. ഇവരിലൂടെ പുരോഗമിക്കുന്ന കഥ, ബൂണ്ടിയ കുടുംബത്തിലെ ഏഴ് തലമുറകളിലൂടെ സഞ്ചരിക്കുന്നു.

ഞാൻ ആദ്യം പറഞ്ഞത് പോലെ, പെട്ടെന്ന് വായിച്ച് മുഴുമിപ്പിക്കാൻ ശ്രമിച്ചാൽ ഈ നോവലിന്റെ  പ്രഭാവം ആസ്വദിക്കാൻ കഴിഞ്ഞില്ല എന്ന് വരും. ഒരു മാസം എടുത്തതാണ് ഞാൻ ഈ നോവൽ വായിച്ചത്. ആദ്യ തലമുറയിലെ ജോസ് ആർക്കാഡിയോയുടെ  ആൽക്കെമി പരീക്ഷണങ്ങളും, രണ്ടാം ജോസ് ആർക്കാഡിയോയുടെ  അല്പ സ്വല്പം ഭ്രാന്തും, ഔറേലിയാനോയുടെ തീക്ഷ്ണ പ്രണയവും, യുദ്ധവും, റബ്ബെക്കയുടെ ദുരൂഹമായ ജീവിതവുമെല്ലാം അടുത്ത് നിന്ന് കണ്ടതു പോലെയാണ് എനിക്ക് തോന്നിയത്.

ഈ നോവലിലെ ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു വ്യക്തിത്വം ഉണ്ട്. കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ നോവൽ വായിക്കുമ്പോൾ നമ്മുടെ  മുന്നിലൂടെ കടന്നു പോകുമെങ്കിലും, അതിൽ ഓരോരുത്തരെയും വേർതിരിച്ച് ഓർക്കാൻ എന്തെങ്കിലും സവിശേഷതകൾ എല്ലാവർക്കുമുണ്ട്. എന്റെ മനസ്സിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞ കഥാപാത്രം ബൂണ്ടിയ കുടുബത്തിന്റെ അമ്മയായ ഉർസുലയാണ്. അനേകം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഉർസുല, നോവലിലെ ഒരു നിർണായക സാന്നിധ്യമാണ്. തന്റെ വീടും മക്കളുമാണ്  അവരുടെ ലോകമെങ്കിലും അതിനേക്കാൾ എത്രയോ വലുതാണ് അവരുടെ വ്യക്തിത്വം. ബൂണ്ടിയ കുടുബത്തിൽ അല്പമെങ്കിലും യാഥാർഥ്യബോധമുള്ളതും ഉർസുലയ്ക്കാണ്. ബാക്കിയെല്ലാവരും അവരുടേതായ സ്വപ്നലോകത്താണ് ജീവിക്കുന്നത്.  ഈ  നോവലിന്റെ പ്രധാന സവിശേഷത, ഓരോ കഥാപാത്രവും അടുത്തതായി എന്ത് ചെയുമെന്നുള്ള അനിശ്ചിതാവസ്ഥയാണ്. തികച്ചും പ്രവചനാതീതമാണ് അവരുടെ ഓരോ പ്രവർത്തിയും. ചിലപ്പോൾ അത്  വായനക്കാരനെ അത്ഭുതപ്പെടുത്തുന്നു, ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. "ഇവർക്കൊക്കെ  വട്ടാണോ?" എന്നുപോലും തോന്നിപ്പിക്കുന്നു.

മാജിക്കൽ റിയലിസം എന്ന സാഹിത്യശാഖയിൽ പെടുത്താവുന്ന കൃതിയാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ. തികച്ചും സാധാരണമായ ചുറ്റുപാടുകളിൽ നീങ്ങുന്ന കഥയിൽ ഫാന്റസിയുടെ അംശങ്ങൾ വായനക്കാരൻ പോലുമറിയാതെ കലർത്തുന്നതിലാണ് മാജിക്കൽ റിയലിസം വിജയിക്കുന്നത്. അതിനുള്ള ഒരു മനോഹരമായ ഉദാഹരണമാണ് ഈ നോവൽ.

യുക്തിക്കു നിരക്കുന്ന  സംഭവങ്ങൾ ആയിരിക്കണമെന്നില്ല ഈ നോവലിൽ കാണുന്നത്. യുക്തി അന്വേഷിച്ചു പോയാൽ ഒരു എത്തും പിടിയും കിട്ടണമെന്നുമില്ല. പക്ഷെ സാങ്കല്പിക ലോകത്തിൽ ബുണ്ടിയ കുടുംബത്തോടൊപ്പം ഒരു നൂറു വര്ഷം ജീവിച്ചു തീർത്ത അനുഭവമായിരിക്കും ഈ നോവൽ തരുന്നത്.



Monday, February 27, 2017

പുസ്തകം 9: പാപ്പിയോൺ - ഹെൻട്രി ഷാരിയർ

"ഞാൻ ആ നരകകുഴിയിലേക്ക് പോയത് ടൈപ്പ് റൈറ്ററും  കയ്യിൽ പിടിച്ചായിരുന്നില്ല!"

"പാപ്പിയോൺ " എന്ന് ഫ്രഞ്ച് അധോലോകത്ത്  വിളിപ്പേരുള്ള  ഹെൻട്രി ഷാരിയർ തന്റെ 14 വർഷം നീണ്ട ദുരിതമയമായ ജയിൽ വാസത്തെക്കുറിച്ച് എഴുതിയ ഓർമ്മകുറിപ്പാണു  "പാപ്പിയോൺ" എന്ന നോവൽ. ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാൻ സാധിക്കാത്ത ജീവിതാനുഭവങ്ങളിലൂടെ  കടന്നു പോയ ഷാരിയർ എഴുതിയത് മുഴുവൻ സത്യമാണോ എന്ന് പോലും വിമർശകർ സംശയിച്ചു . അവർക്ക് ഷാരിയർ നൽകിയ മറുപടിയാണ് ആദ്യ വാചകം.

വളരെ അവിചാരിതമായാണ് ഈ പുസ്തകം എന്റെ കയ്യിൽ വരുന്നത്. പാപ്പിയോൺ ഫ്രഞ്ച് ഭാഷയിലാണ് ആദ്യം പുറത്തിറങ്ങിയത്. പ്രസിദ്ധീകരിച്ച ഉടനെ തന്നെ വൻ ചർച്ചാവിഷയമായ ഈ പുസ്തകം മലയാളം അടക്കം 21  ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു എന്ന് പറയുമ്പോൾ എത്ര മഹത്തായ ഒരു സൃഷ്ടിയാണ് ഇതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

 ഇരുപത്തി മൂന്നാം  വയസ്സിൽ ഒരു കൊലപാതകകുറ്റത്തിനാണ്  ഷാരിയർ  ഫ്രാൻസിൽ അറസ്റ്റിൽ ആകുന്നത്. 1931 ആയിരുന്നു അത്. എന്നാൽ അതൊരു കെട്ടിച്ചമക്കപ്പെട്ട കേസായിരുന്നു എന്നാണു ഷാരിയറുടെ വാദം. പക്ഷെ, ഫ്രാൻ‌സിലെ  അന്നത്തെ കഠിനമായ നിയമ വ്യവസ്ഥ ഷാരിയർക്ക്  14 വർഷം  കഠിന തടവ് വിധിച്ചു.  ഫ്രഞ്ച് ഗയാനയിലെ "ചെകുത്താൻ തുരുത്ത്" എന്നറിയപ്പെടുന്ന ജയിലിലേയ്ക്കാണ്  ഷാരിയറെ  ആദ്യം കൊണ്ടുപോയത്.

ജയിലിൽ  എത്തിയ നിമിഷം മുതൽ അവിടെ നിന്നും ചാടിപ്പോകാനുള്ള ആലോചനകൾ ഷാരിയർ തുടങ്ങി. കടലിനു നടുക്ക് ഒറ്റപ്പെട്ട ദ്വീപിൽ നിന്നുള്ള ചാടിപ്പോക്ക് ഒരു തരത്തിലും സാധ്യമായിരുന്നില്ല. എങ്കിലും ഷാരിയർ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ താൻ ജയിലിനുള്ളിൽ കണ്ട മനം മടുപ്പിക്കുന്ന കാഴ്ചകൾ - കൊലപാതകങ്ങൾ, കളവു, ലഹരിയും സ്വവർഗ ലൈംഗികതയും എല്ലാം ഷാരിയർ  തുറന്നു പറയുന്നു. ഈ തുറന്നു പറച്ചിലുകൾ തന്നെയാണ് ഈ നോവലിനെ അത്യന്തം ശക്തമാക്കുന്നത്. കുറ്റവാളികളുടെ  മനോഭാവം മെച്ചപ്പെടുത്താനല്ല, മറിച്ച് അവരെ കൂടുതൽ നീചമായ മാനസിക-ശാരീരിക അവസ്ഥകളിലേയ്ക്ക് തള്ളി വിടാൻ - സാംസ്കാരികമായി അത്യുന്നതിയിലായ ഒരു രാജ്യവും അവിടുത്തെ ജയിലുകളും കൂട്ടു നിൽക്കുന്നു  എന്ന് ഷാരിയർ പുറം ലോകത്തെ കാണിച്ച് കൊടുത്തു. "ഫ്രഞ്ച് നാഗരികതയ്ക്കും, ജനതയ്ക്കും" അപമാനമാണ് ഈ ജയിലുകൾ എന്ന് ഷാരിയർ  അനേകം തവണ ആവർത്തിച്ച് പറയുന്നു.

സാഹസിക പ്രിയർക്ക് വളരെയധികം രസിക്കുന്ന രീതിയിൽ ഷാരിയർ  തന്റെ ഓരോ ജയിൽ ചാട്ടത്തിന്റെ കഥയും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഓരോ തവണ തോൽക്കുമ്പോഴും ഷാരിയർ  കൂടുതൽ കഠിനമായ പീഡനങ്ങളും, എന്തിനു, വർഷങ്ങളുടെ ഏകാന്ത  തടവും അനുഭവിക്കേണ്ടി വരുന്നു. പക്ഷെ, ഒരു പരിശ്രമം പരാജയപ്പെട്ടതിനു പിറ്റേ ദിവസം മുതൽ ഷാരിയർ അടുത്ത ജയിൽ ചാട്ടത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നു. അദ്ദേഹത്തിന്റെ  ചിന്തകളെ ഗ്രസിച്ച തീക്ഷണമായ സ്വാതന്ത്യ ബോധം ആരെയും അത്ഭുതപ്പെടുത്തും. എന്നാൽ സ്വാതന്ത്യ്രം മാത്രമല്ല, അഭിമാനവും ഷാരിയറിനു വളരെ വലുതായിരുന്നു. ജയിൽ ചാടി, ഏതെങ്കിലും  കാട്ടിനുള്ളിൽ അജ്ഞാത വാസം നടത്താൻ ഷാരിയർ ഒരുക്കമായിരുന്നില്ല. തനിക്ക് അഭയം  തരുന്ന ഒരു രാജ്യത്ത് അവിടുത്തെ ഉത്തരവാദിത്വമുള്ള  ഒരു പൗരനായി നാഗരികതയിൽ ജീവിക്കാൻ തന്നെയാണ് ഷാരിയർ തീർച്ചപ്പെടുത്തിയത്. അതിനായി അദ്ദേഹം സഹിക്കേണ്ടി വന്ന പീഡനങ്ങളും തരണം ചെയ്ത പ്രതിബന്ധങ്ങളും ഒരു സാധാരണ മനുഷ്യന് ആലോചിക്കാവുന്നതിലും അപ്പുറത്താണ്.

ഒരു തടവുപുള്ളിയുടെ സാഹസികമായ ജയിൽചാട്ട കഥകൾ മാത്രമല്ല പാപ്പിയോൺ. ജയിൽ ചാട്ടങ്ങൾക്കിടയിൽ താൻ കണ്ട നന്മ നിറഞ്ഞ മനുഷ്യരെയും, അവരുടെ നിസ്വാർത്ഥമായ മനുഷ്യ സ്നേഹത്തെയും കുറിച്ചും ഷാരിയർ  തന്റെ നോവലിൽ വിവരിക്കുന്നു. ബോവൻ എന്ന  വക്കീലും, അദ്ദേഹത്തിന്റെ കുടുംബവും തന്നോട് കാണിച്ച സ്നേഹവും കരുണയും തന്നെ ഒരു പുതിയ മനുഷ്യനാക്കി തീർത്തു എന്നാണു ഷാരിയർ  പറയുന്നത്. മനുഷ്യ നന്മയിൽ തനിക്കുള്ള വിശ്വാസം ഷാരിയർ  പലതവണ ആവർത്തിക്കുന്നുണ്ട്.


ജയിലിനു പുറത്തുള്ളവർ മാത്രമല്ല, കൊടും കുറ്റവാളികൾ എന്ന് സമൂഹം  വിധിയെഴുതിയ പലരുടെയും ആത്മാർത്ഥതയും വിശ്വസ്തതയും ഷാരിയറിനെ  പല വട്ടം അത്ഭുതപ്പെടുത്തുന്നു. തന്റെ പതിനാലു വർഷ ജയിൽ വാസത്തിനിടയിലെ എണ്ണമറ്റ ജയിൽ ചാട്ടങ്ങളുടെ കഥ മാത്രമല്ല, അതിനിടയിൽ താൻ കണ്ടു മുട്ടിയ, വ്യത്യസ്തരായ മനുഷ്യരുടെ ഒരു പുസ്തകം കൂടിയാണ് പാപ്പിയോൺ. ഇച്‌ഛാശക്തിയുടെ വിജയകഥയാണിത്.

ഞാൻ വായിച്ചതിൽ ഒരു മികച്ച നോവൽ എന്ന് പാപ്പിയോൺ നിസ്സംശയം വിളിക്കാം. നിങ്ങളുടെ മനസ്സിൽ തൊടാതെ ഈ നോവൽ കടന്നു പോകില്ല എന്നുറപ്പ് . ഈ നോവലിന്റെ ഭാഷയും അതിലെ സാഹചര്യങ്ങളും മുതിർന്നവർക്ക് മാത്രം ദഹിക്കുന്നതാണ്. കുട്ടികൾക്ക് ഈ പുസ്തകം യോജിക്കില്ല.  

Thursday, May 14, 2015

ആടുജീവിതം - ബെന്യാമിൻ

വായിക്കണമെന്ന്   ഒരുപാട് നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു പുസ്തകമാണ് ആടുജീവിതം. കേട്ടും വായിച്ചും ഒരുപാട് കാര്യങ്ങൾ ആടുജീവിതത്തെ പറ്റി അറിഞ്ഞിരുന്നു. അങ്ങനെ ഇരിക്കെയാണ് ഇടയ്ക്ക് വീട്ടിൽ പോയപ്പോൾ ആടുജീവിതം ബുക്ക്‌ ഷെൽഫിൽ ഇരിക്കുന്നത് കണ്ടത്. അമ്മയും അനിയത്തിയും നല്ല വായനാശീലം ഉള്ളവർ ആയതു കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല. ഉടനെ തന്നെ പുസ്തകം കൈക്കലാക്കി. ആദ്യ വായനയ്ക്ക് ഒരു ദിവസമേ എടുത്തുള്ളൂ. ആക്രാന്തം പിടിച്ചവൻ ചക്ക കൂട്ടാൻ കണ്ടപോലെ എന്നൊക്കെ പറയാം. എല്ലാം മനസ്സിലാക്കി അല്ല ആദ്യ വായന നടത്തിയത്... പക്ഷെ ആദ്യ വായനയിൽ തന്നെ എന്നെ ആകെ പിടിച്ചുലച്ച ഒരു പുസ്തകം ആയിരുന്നു ആടുജീവിതം .  നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകളാണ് എന്ന പുസ്തകത്തിന്റെ തലക്കെട്ട്‌ നൂറു ശതമാനം സത്യമാണ് ഈ പുസ്തകത്തിന്റെ കാര്യത്തിൽ.

പുസ്തകം 8: ഒരു ദേശത്തിന്റെ കഥ



മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത നോവലാണ്‌ "ഒരു ദേശത്തിന്റെ കഥ". സഞ്ചാര സാഹിത്യകാരനായ S K പൊറ്റക്കാടിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് പറയാവുന്ന നോവലാണ്‌ ഒരു ദേശത്തിന്റെ കഥ. വളരെ ചെറുപ്പത്തില്‍ സ്കൂള്‍ കാലത്ത് ഒരിക്കല്‍ വായിച്ച ഈ നോവല്‍ വീണ്ടും ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയത് അടുത്ത കാലത്താണ്. കുട്ടിക്കാലത്ത് വായിച്ചപ്പോള്‍ നോവലിന്റെ ആഴവും അത് പ്രവാസിയായ ഒരു മലയാളിയില്‍ ഉണ്ടാകാവുന്ന സ്വാധീനവും ഒന്നും തന്നെ വ്യക്തമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ പലയിടങ്ങളിലും ചെറു ചിരിയും, മറ്റിടങ്ങളില്‍ നഷ്ട ബോധവും, ഒടുക്കം മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങലും അനുഭവപ്പെട്ടു.

കഴിഞ്ഞ ഏതാനം ദശകങ്ങളില്‍ ജനിച്ച മലയാളിക്ക് മനസ്സിനോട് അടുത്ത് നില്‍ക്കുന്ന നായകന്മാരാണ് ശ്രീധരനും, ദാസനും. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായിച്ചപ്പോള്‍ ദാസനോട് പ്രണയം തോന്നാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടാകില്ല. എന്നാല്‍ ഒരു ദേശത്തിന്റെ കഥയിലെ ശ്രീധരനോട് പ്രണയമല്ല, മറിച്ച് ഒരു തരം ഏകതാ ബോധമാണ് ഉണ്ടാകുന്നത്. അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. ഈ ഏകതാ ബോധമായിരിക്കണം ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ ഇത്രയും ഹൃദ്യമാക്കി തീര്‍ത്തത്. 

ശ്രീധരന്റെ കഥ എന്നതിലുപരിയായി അതിരാണിപ്പാടത്തെ നൂറുകണക്കിന് ആള്‍ക്കാരുടെ ജീവിത കഥകൂടിയാണീ നോവല്‍. മലബാറിന്റെ ഹൃദയത്തില്‍ മായാത്ത മുറിവുകള്‍ ഉണ്ടാക്കിയ മാപ്പിള ലഹളയെക്കുറിച്ചും, സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുമെല്ലാം ഈ നോവലില്‍ പരാമര്‍ശമുണ്ട്. ആ വകയില്‍ ഇതൊരു ചരിത്ര നോവല്‍ ആണെന്ന് പറയാം. നോവലിനെ മനോഹരമാക്കുന്നത് അതിലെ ജീവന്‍ തുളുമ്പുന്ന കഥാപാത്രങ്ങളാണ്. സത്യസന്ധനായ കൃഷ്ണന്‍ മാസ്ടരും, ബസ്രയായും, പെയിന്ററായും, ഗാന്ധിയനായും മാറുന്ന തരികിടയായ കുഞ്ഞപ്പുവും, ഒരിക്കല്‍ ചെയ്ത തെറ്റിന് ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഗോപാലേട്ടനും, പല തലമുറകള്‍ സമ്പാദിച്ച സ്വത്ത് മുഴുവന്‍ ഒരു ആയുസ്സില്‍ മുടിച്ച കുഞ്ഞി കേളു മേലാനും, ആശാരി മാധവനും.. അങ്ങനെ എത്രയെത്രെ കഥാപാത്രങ്ങള്‍. 

ഹാസ്യമാണ് നോവലിന്റെ സ്ഥായീ ഭാവം. സപ്പര്‍ സര്‍ക്കീട്ട് സെറ്റിന്റെ ലീലാ വിലാസങ്ങള്‍ ആരെയും ചിരിപ്പിക്കും. അതോടൊപ്പം തന്നെ, ഇത്ര സംഭവ ബഹുലമായ ഒരു യുവത്വം ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുകയും ചെയ്യും. ജനിച്ച ഗ്രാമത്തില്‍ നിന്ന് പഠനത്തിനായും, ജോലിക്കായും പറിച്ചു നടപ്പെടുന്ന, എന്റെ തലമുറയ്ക്ക് ഈ നോവല്‍ കടുത്ത നഷ്ടബോധം സമ്മാനിക്കും. എങ്കിലും, ഈ നോവല്‍ വായിച്ചു കൊണ്ടിരുന്ന സമയത്തെങ്കിലും, എനിക്ക് ചുറ്റും ഒരു സമാന്തര ലോകം സൃഷ്ടിക്കപെട്ടു. കുഞ്ഞപ്പുവും, മാധവനും, ശ്രീധരനും എല്ലാം എനിക്ക് പരിചയക്കാരായി. സത്യത്തില്‍ അത് തന്നെയാണ് ഈ നോവലിനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്.

വായിക്കാന്‍ എടുത്ത സമയം: 1 ആഴ്ച

Monday, April 6, 2015

പുസ്തകം 2 - 1984 George Orwell

സിനിമകളിൽ വർദ്ധിച്ചു വരുന്ന വയലൻസ്, കൊല്ലും കൊലയും ആസ്വദിക്കുകയും, അതിനെ ക്ലാസ്സിക്‌ ആയി വാഴ്ത്തുകയും ചെയ്യുന്ന പ്രവണത.speak write , novel writing machines എന്നിവ മനുഷ്യ സർഗാത്മകതയെ ഇല്ലായ്മ  ചെയ്യാനുള്ള മാർഗങ്ങൾ ആയിരുന്നു,
moral policing through the anti-sex league and constant brainwahing through the hate sessions.
Thought Crime - ഗവണ്മെന്റിനെതിരെ  ചിന്തിക്കുന്നത് പോലും ഒരു കുറ്റമാണ്. ചിന്തകൾ കൊണ്ട് ഗവണ്മെന്റിനു എതിരായവരെ പിടികൂടി പീഡിപ്പിക്കുന്ന വിഭാഗമാണ്‌ "Thought Police" എന്നറിയപ്പെടുന്നത്.Thought Police നോടുള്ള  ഭയമാണ് പലരെയും നിയന്ത്രിക്കുന്ന പ്രധാന ഘടകം.  വിചാരണയോ അറസ്റ്റ് രേഖപ്പെടുത്തലോ ഇല്ലാതെയാണ് ആളുകള് അപ്രത്യക്ഷരായിരുന്നതു. "Vaporised" എന്നാണ് അവരെ വിളിക്കുന്നത്‌.

പുസ്തകം 7: മാല്‍ഗുഡിയിലെ കടുവ


മാല്‍ഗുഡി കഥകളിലൂടെ പ്രശസ്തനായ ആര്‍ കെ നാരായണന്‍ എഴുതിയ “A Tiger For Malgudi” എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് മാല്‍ഗുഡിയിലെ കടുവ. കുട്ടിക്കാലത്ത് സ്വാമിയും കൂട്ടുകാരും വായിച്ചു രസിച്ച ഓര്‍മ്മകള്‍ മാല്‍ഗുഡിയിലെ കടുവ വായിച്ചപ്പോള്‍ തിരിച്ചു വന്നു. കുട്ടികള്‍ളുടെ എഴുത്തുകാരനാണെങ്കിലും ഏതു പ്രായക്കാര്‍ക്കും വായിച്ച് രസിക്കാവുന്ന ആഖ്യാന ശൈലിയാണ് ആര്‍ കെ നാരായണന്റെത്. ഡി സി ബുക്സ് പുറത്തിറക്കിയ വിവര്‍ത്തനം തയാറാക്കിയിരിക്കുന്നത് പി.പ്രകാശ് ആണ്. 

ഈ നോവലില്‍ കടുവയാണ് തന്റെ കഥ പറയുന്നത്. വനത്തില്‍ അലഞ്ഞു നടന്നിരുന്ന കടുവ മറ്റൊരു പെണ്‍ കടുവയുമായി പ്രണയത്തിലാകുന്നു. അവര്‍ കുഞ്ഞുങ്ങളുമായി ജീവിക്കുമ്പോള്‍, വേട്ടക്കാര്‍ കഥാനായകന്‍റെ ഭാര്യയേയും മക്കളെയും വേട്ടയാടി കൊല്ലുന്നു. പ്രതികാരദാഹിയായ നമ്മുടെ കടുവ, ഗ്രാമത്തിലേയ്ക്ക് കടന്നു പശുക്കളെയും മറ്റും കൊന്നൊടുക്കി ഗ്രാമീണരെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിരത്തുന്നു. അവിടെ നിന്നും, “ക്യാപ്റ്റന്‍” എന്ന് വിളിക്കപ്പെടുന്ന ഒരു പരിശീലകന്‍ നമ്മുടെ കടുവയെ പിടികൂടി സര്‍ക്കസില്‍ എത്തിക്കുന്നു. അവിടെ വച്ച് നമ്മുടെ കടുവയ്ക്കു വളരെ വലിയ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു. പട്ടിണിയും ചാട്ടവാറടിയും മുതല്‍ ഇലക്ട്രിക്‌ ഷോക്ക് വരെ ശിക്ഷാ നടപടികളില്‍ പെട്ടിരുന്നു. അത് വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും. മനുഷ്യന്റെ നേരം പോക്കിനായി, എത്ര ക്രൂരമായാണ് സര്‍ക്കസ് മൃഗങ്ങള്‍ ശിക്ഷിക്കപ്പെടുന്നത്! 

പൊതുവേ ശാന്ത സ്വഭാവിയാണെങ്കിലും പീഡനം സഹിക്ക വയ്യാതെ നമ്മുടെ കടുവയ്ക്ക് ക്യാപ്റ്റനെ കൊല്ലേണ്ടി വരുന്നു. അവിടെ നിന്നും രക്ഷപെട്ടു ഓടുന്ന കടുവയ്ക്കു മുന്നില്‍ ഒരു രക്ഷകന്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട് കടുവയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അത്ഭുതാവഹമായ മാറ്റങ്ങളാണ് കഥയുടെ ഇതിവൃത്തം. 

ഈ നോവലില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഒഴുകി പോകുന്ന, തട്ടും തടവുമില്ലാത്ത ഭാഷയാണ്‌. ആര്‍ കെ നാരായണനെ പോലെയുള്ള ഒരു ജീനിയസ്സിന്റെ പുസ്തകത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒന്നാണത്. എല്ലാ സന്ദര്‍ഭങ്ങളിലും നര്‍മത്തിന്റെ മേമ്പൊടി ചേര്‍ക്കാന്‍ അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ചങ്കില്‍ കൊള്ളുന്ന കാര്യങ്ങള്‍ പോലും, ഫലിതം ചേര്‍ത്താണ് നോവലില്‍ വിവരിച്ചിരിക്കുന്നത്. സര്‍ക്കസ് കൂടാരത്തിലെ ക്രൂരമായ ശിക്ഷാ നടപടികള്‍ കൊച്ചു കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റിയതല്ലെന്ന് എനിക്ക് തോന്നി. എന്നാല്‍ കൌമാരത്തിലെയ്ക്കു കടക്കുന്ന കുട്ടികളില്‍ സഹാനുഭൂതിയും സഹ ജീവികളോടു സ്നേഹവും കാണിക്കേണ്ടത്തിന്റെ ആവശ്യകത ഈ പുസ്തകം ഊട്ടിയുറപ്പിക്കും എന്ന് തീര്‍ച്ച.

പുസ്തകം വായിക്കനെടുത്ത സമയം : 4 ദിവസം

Friday, April 25, 2014

പുസ്തകം 6 : To Kill A Mockingbird - Harper Lee

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് പുസ്തകങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ നിൽക്കുന്ന പുസ്തകമാണ് Harper Lee എഴുതിയ "To Kill A Mockingbird". ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ എൻറെ  മനസ്സിൽ തങ്ങി നിന്ന ഒരു പ്രധാന ചിന്ത, Atticus Finch - നെ പോലെ ഒരാളെ ജീവിതത്തിൽ പരിചയപ്പെടാൻ ആയിരുന്നെങ്കിൽ എന്നാണ്. അത്രയും ശക്തമായ സ്വാധീനമാണ്,  ഈ നോവലിലെ നായക കഥാപാത്രമായ Atticus വായനക്കാരുടെ മനസ്സിൽ ചെലുത്തുന്നത്. അമേരിക്കയിൽ വർണ്ണ വിവേചനം കോടി കുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് നായകനായ Atticus finch ജീവിക്കുന്നത്. മേരി കോംബ് എന്ന കൊച്ചു ഗ്രാമത്തിൽ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ് അദ്ദേഹം. Atticus നു രണ്ടു മക്കളാണുള്ളത്, "Scout" എന്ന് വിളിക്കപ്പെടുന്ന "Jean Louis", "Jem" എന്ന് വിളിക്കപ്പെടുന്ന "Jeremy finch".

താൻ സത്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ഇത്ര ശക്തമായി, അതെ സമയം പ്രഹസനങ്ങൾ കൂടാതെ നില കൊള്ളുന്ന ഒരു കഥാപാത്രത്തെ,  മറ്റൊരു നോവലിലും ഞാൻ കണ്ടിട്ടില്ല.അത് തന്നെയാണ് ഈ നോവൽ എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കാൻ പ്രധാന കാരണം.

വളരെ രസകരമായ ഒരു ആഖ്യാന ശൈലിയാണ് ഈ നോവലിന്റേത്.കഥ നടക്കുമ്പോൾ 8 വയസ്സ് മാത്രം പ്രായമുള്ള, Scout (Atticus Finch ന്റെ മകൾ) ആണ് കഥ പറയുന്നത്. നോവലിന്റെ ആദ്യ ഭാഗത്ത് കുട്ടിത്തത്തിന്റെ നിഷ്കളങ്കതയും കളികളുമായി, ഒരു Fairy World ൽ ജീവിക്കുന്ന സ്കൌട്ട്, പതിയെ പതിയെ തന്റെ ചുറ്റുമുള്ള യാഥാർത്യങ്ങളെ അടുത്തറിയുകയാണ്. പലതും അവൾക്കു മനസ്സിലാകുന്നില്ല, പലതു അവളെ അമ്പരപ്പിക്കുന്നു.  കെട്ടിച്ചമക്കപ്പെട്ട(?) ഒരു ബലാത്സംഗ കേസിൽ അറസ്റ്റിൽ ആകുന്ന ഒരു കറുത്ത വർഗക്കാരന്റെ ഭാഗം വാദിക്കാനുള്ള ചുമതല Atticus നു വന്നു ചേരുന്നു.സമൂഹവും, എന്തിനു സ്വന്തം സഹോദരങ്ങൾ പോലും എതിർത്തിട്ടും, അദ്ദേഹം കേസുമായി മുന്നോട്ടു പോകുകയാണ്. നീതി എന്തോ അത് നടക്കും എന്നെ ഉത്തമ വിശ്വാസത്തിൽ. ഒരിക്കൽ പോലും അദ്ദേഹം ചഞ്ചലചിത്തൻ ആകുന്നില്ല. ഇത്ര ഗൗരവമുള്ള ഒരു വിഷയം, ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് പറയുക, അതും കഥയുടെ അന്തസത്തയോ, വ്യക്തതയോ, സ്വാഭാവികതയോ നഷ്ടപ്പെടാതെ തന്നെ. ഈ നോവലിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു വസ്തുതയാണത്.

ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്ന്, സമൂഹത്തിലെ അസമത്വങ്ങളുടെയും, അനീതികളുടെയും, പൊള്ളുന്ന യാഥാർത്യങ്ങളിലെയ്ക്കു രണ്ടു കുട്ടികളുടെ യാത്രയാണ് ഈ നോവലെന്നു പറയാം. ആ യാത്രയിൽ അവർക്ക് തുണയായി ഉള്ളത് Atticus Finch എന്ന നീതിമാനും,സ്നേഹസമ്പന്നനുമായ പിതാവാണ്. സമൂഹത്തിലെ തിന്മകൾ, ഒരിക്കലും തന്റെ മക്കളുടെ മനസ്സ് മടുപ്പിക്കരുതെന്ന
ലക്‌ഷ്യം ആ പിതാവിനുണ്ട്. നന്മയുടെ അംശങ്ങൾ ഈ ലോകത്ത് നിലനില്ക്കുന്നു എന്ന് അവർക്ക് കാണിച്ചു കൊടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. അത് തെളിയിക്കുന്ന പലരെയും അവർ കണ്ടു മുട്ടുകയും ചെയ്യുന്നു.   വളരെ ഗൌരവമേറിയ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ തന്നെ, ഒരു light mood നിലനിർത്താൻ ഈ നോവലിന് ആകുന്നുണ്ട്. ഒരു കുട്ടി കഥ പറയുമ്പോൾ കിട്ടുന്ന ഒരു freshness ആകണം അതിനു കാരണം.

 American Film Institute ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് Atticus  Finch നെയാണ്. (ഇവിടെ വായിക്കാം)  
ഈ നോവൽ  വായിച്ചു കഴിഞ്ഞപ്പോൾ  അത് വളരെ കൃത്യമായ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നെന്നു എനിക്ക് തോന്നുന്നു. മറ്റൊന്നിനും വേണ്ടി അല്ലെങ്കിലും, Atticus Finch എന്ന വ്യക്തിത്വത്തെ പരിചയപ്പെടാൻ വേണ്ടി മാത്രമെങ്കിലും എല്ലാവരും ഈ നോവൽ വായിച്ചിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരാളെ പരിചയപ്പെടാൻ ഒരിക്കലും കഴിഞ്ഞില്ലെന്നു വരാം!

ഇഷ്ടപ്പെട്ട ഉദ്ധരണി: "The one thing that doesn't abide by majority rule is a person's conscience - Atticus Finch"